Thursday, August 7, 2008

അദ്ധ്യായം നാല്


4



പ്രേതമുറങ്ങുന്ന സെനോപേഡ്രകള്‍

സെരാഡോ പുല്‍ മേടിന്റെ അവസാനത്തില്‍, നാറുന്ന കുറ്റിക്കാടിനു തൊട്ടിപ്പുറത്ത്, രണ്ടു പാറകള്‍ മുഖത്തോടു മുഖം നോക്കി ഇരുന്നു. അവയുടെ മുഖങ്ങള്‍ക്കിടയിലൂടെ പിന്നിലെ മഞ്ഞപ്പൂക്കള്‍ അണിഞ്ഞു നില്ക്കുന്ന പൊന്തക്കാടും, അതിനും പിന്നില്‍ കപൂചിന്‍ കുരങ്ങന്‍മാരുടെ താവളമായ വലിയ റബര്‍ മരങ്ങളും കാണാം. ആകാശത്തു നിന്നു ആരോ വലിച്ചെറിഞ്ഞ പോലെ ആണ് അവയുടെ ഇരിപ്പ്. കണ്ണെത്താ ദൂരത്തോളം പരന്നു കിടന്ന ഹരിതാഭമായ ആ സമതലത്തില്‍ എങ്ങും തന്നെ വേറെ കരിമ്പാറകളേ ഇല്ലായിരുന്നു. "മുഖം നോക്കികള്‍" എന്നര്ത്ഥം വരുന്ന 'സെനോപേഡ്ര' എന്ന പേരു തന്നെയാണ് പോര്‍ട്‌ഗീസുകാരും അവയ്ക്ക് ചാര്‍ത്തിക്കൊടുത്തത്. മുഖം നോക്കിപ്പാറകള്‍ക്ക് ചുറ്റുമുള്ള പുല്ലു വളരാത്ത ചെമ്മണ്‍തറയില്‍ ഒരിനം കരിയനെറുമ്പുകളുടെ ഉയരമുള്ള പുറ്റുകള്‍ കാണാം. വല്ലാത്ത വേദനയാണ് അവയുടെ കടിക്ക്.! അടി മുടി പൊള്ളൂമ്പോലെ നീറും.

സെനോപേഡ്രകളില്‍ ഒന്നു ഒരിത്തിരി വലുതാണ്‌. ആ പാറയുടെ പിന്നിലെ ഇടുങ്ങിയ വിള്ളലില്‍ നിന്നു ആല്‍ വര്‍ഗ്ഗത്തില്‍ പെട്ട, ശിഖര സമ്പന്നയായ ഒരിനം ചെറുമരം പൊങ്ങി വളര്ന്നു, രണ്ടു പാറകള്‍ക്കും മുകളില്‍ ഒരു കുട പോലെ നിന്നു. അതിന്റെ ഉരുളന്‍ വേരുകള്‍ ഇറുകിപ്പടര്‍ന്ന്, കരിമ്പാറയില്‍ ഞരമ്പുകള്‍ പോലെ പിടച്ചു നിന്നു.

"ഭൂമിയുണ്ടായ കാലം മുതല്‍ക്കു തന്നെ സേറാഡോ പുല്‍മേടിന്റെ അറ്റത്തുപാറകള്‍ മുഖം നോക്കിയിരുപ്പുണ്ടായിരുന്നു."

രാവിന്റെ നേര്‍ത്ത നിഴലുകള്‍ പോലെ, അടിമക്കുന്നിലെമ്പാടും ഓടി നടന്ന കുസൃതികളായ കറുമ്പന്‍ കുട്ടികളോട് വയറ്റാട്ടിത്തള്ള, ഇലംബാമേച്ചി അങ്ങനെയാണ് പറഞ്ഞത്. സാവോ കാര്‍ലോസിലെ അടിമകളുടെ ഇന്നു ജീവിക്കുന്ന മൂന്ന് തലമുറയേയും പീഡനങ്ങളുടെ സൂര്യ പ്രകാശത്തിലേക്ക് വലിച്ചു പുറത്തിട്ടതിന്റെ ഏക ഉത്തരവാദിയാണ്‌ ഇലംബാമേച്ചി.

അടിമക്കുന്നില്‍, അന്തി വെയിലേറ്റു ഇളം ചൂടു പിടിച്ച ഒരു പാറയില്‍ കാലും നീട്ടിയിരുന്ന് ഇലംബാമേച്ചി കഥ പറഞ്ഞു തുടങ്ങി. താഴെ, കൌതുകം നിറഞ്ഞ കുറെ കൊച്ചു കണ്ണുകള്‍ കിഴവിയെ തന്നെ നോക്കിയിരുന്നു. മിന്നാമിനുങ്ങുകള്‍ പിന്നിലെ പുറുത്തിക്കടുകളില്‍ നിന്നു കൂട്ടത്തോടെ പറന്നു പൊങ്ങുന്നതു വരെ കഥ തുടര്‍ന്നു.

"ഒറ്റയെണ്ണം മുഖം നോക്കിപ്പാറകളുടെ അടുത്ത്‌ പോയെയ്ക്കരുത്. അവിടെയേ, പ്രേതമുണ്ട്...!ചെരൂബയുടെ പ്രേതം..!"

ഇങ്ങനെ, ഭയം വിതയ്ക്കുന്ന മുന്നറിയിപ്പോടെയാണ് ഇലംബാമേച്ചി കഥ നിര്‍ത്തിയത്. അല്ലെങ്കിലും, ഭീതി ജനകമായ കഥകള്‍ മാത്രമേ അല്‍പ വസ്ത്രധാരിയായ ആ കിഴവി പറഞ്ഞിരുന്നുള്ളൂ. കൊരട് പിടിച്ച കുറ്റി വിരലുകളുള്ള കൈകള്‍ വായുവില്‍ വീശി, ഓരോ കഥയും കഴിഞ്ഞു ഇലംബ കുത്തി മറിഞ്ഞു ചിരിക്കും. പഞ്ഞി പോലെ നരച്ച, ചുരുണ്ട മുടികള്‍ കാറ്റില്‍ പറക്കും. പറഞ്ഞ കഥകളെക്കാള്‍, കിഴവിയുടെ വികൃതമായ ചിരിയാണ് അടിമക്കുന്നിലെ കുട്ടികളെ ഭയപ്പെടുത്തിയത്.

ഇലംബാമേച്ചി പറഞ്ഞ കഥ ഏതാണ്ടിങ്ങനെയാണ്;-

പതിനാറാം നൂറ്റാണ്ടിന്റെ തുടക്കമാണ്. ടോംബിയര്‍ എന്ന അടിമക്കപ്പല്‍ ആദ്യത്തെ അറുന്നൂറു അടിമകളുമായി സാവോ കാര്‍ലോസിന്റെ കിഴക്കന്‍ തീരത്തു നങ്കൂരമിട്ടു. അവരില്‍ ഒരുത്തന്‍ ആയിരുന്നു ചെരൂബ. ഫ്രാന്‍സിസ്കോ ഫെലിക്സ് ഡിസൂസ എന്ന പോര്ടുഗീസ് അടിമ വ്യാപാരി, അഡന്‍ഡോസന്‍ എന്ന അബിസീനിയന്‍ രാജാവിന് വെടിക്കോപ്പ് പകരം നല്കി വാങ്ങിയവരില്‍ ഒരുത്തന്‍. കാഴ്ചയിലേ ഒരു കാട്ടാളന്‍...!പെരുമാറ്റത്തില്‍ താന്തോന്നി കൂടി ആയിരുന്ന ചെരൂബയെ അടിമക്കുന്നിന്റെ താഴ്വാരത്തെ പഴയ കുതിര ലായത്തില്‍ വിവസ്ത്രനായി, പട്ടിണിക്കിട്ട് മെരുക്കാനാണ് അയാളെ വാങ്ങിയ പറങ്കി മാടമ്പി തീരുമാനിച്ചത്. എന്നാല്‍, വിശപ്പിന്റെയും, അപമാനത്തിന്റെയും പത്താം നാള്‍, ചെരൂബ ലായത്തില്‍ നിന്നു എങ്ങനെയോ രക്ഷപ്പെട്ട് പുല്‍മേടിനപ്പുറത്തെ നിബിഡ വനത്തില്‍ ചേക്കേറിയത്രെ.! പോര്ടുഗീസുകാരും അടിമകളും അയാളുടെ പിറകെ പാഞ്ഞെങ്കിലും ആ ഇരുണ്ട വന മേഖലയിലെവിടെയോ അയാള്‍ അദൃശ്യനായിക്കളഞ്ഞു. പിന്നീട് കുറെ വര്‍ഷങ്ങള്‍ സാവോ കാര്‍ലോസിലെ ആരും ചെരൂബയെ കുറിച്ചു കേള്‍ക്കുകയുണ്ടായില്ല.

പത്തോ പതിഞ്ചോ വര്ഷം കഴിഞ്ഞാണ് ചെരൂബ പുല്‍മേടിലേക്ക് തിരിച്ചു വന്നത്. ചുരുണ്ട മുടിയും താടിയും മുട്ടോളം നീണ്ടു വളര്ന്നു ജഡ പിടിച്ചിരുന്നു. ദേഹമാസകലം രോമാവൃതനായി പുല്‍ മേടിന്റെ വിശാലതയില്‍ അയാള്‍ പൂര്ണ്ണ നഗ്നനായിചുറ്റി നടന്നു. പാറയിലുരച്ചു കൂര്‍പ്പിച്ച കാട്ടുകമ്പുകള്‍ കൊണ്ടു പുല്‍ കാടിനിടയില്‍ പിണഞ്ഞിരിക്കുന്ന വിഷ സര്‍പ്പങ്ങളെയും, മുയലുകളെയും, കുത്തിപ്പിടിച്ചു അയാള്‍ പച്ചയ്ക്ക് ആഹാരമാക്കി. പിന്നെയും കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, രാവിന്റെ ഭീകര യാമങ്ങളില്‍ പോര്ടുഗീസു ബംഗ്ലാവുകളില്‍ പതുങ്ങിയെത്തി അമ്മമാര്‍ക്കൊപ്പം മയങ്ങുന്ന കുഞ്ഞുങ്ങളെ എടുത്ത്‌ കൊണ്ടു പോയി അയാള്‍ ഭക്ഷിക്കാന്‍ തുടങ്ങിയത്രേ..!അങ്ങനെ, നര ഭോജിയായി മാറിയ ചെരൂബ എന്ന ഭീകര സത്വം സാവോ കാര്‍ലോസിന്റെ രാവുകളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി നൂറ്റി ഇരുപതു വയസു വരെ ജീവിച്ചു എന്നാന്നു ഇലംബാമേച്ചി പറഞ്ഞത്. ഈ വര്‍ഷങ്ങളിലൊക്കെയും അയാളെ പിടികൂടാന്‍ പോര്ടുഗീസുകാര്‍ ശ്രമിച്ചു കൊണ്ടിരുന്നെങ്കിലും, നിബിഡ വനത്തിലെ കപൂചിന്‍ കുരങ്ങന്മാരുടെ നിഗൂഢ താവളങ്ങളിലെവിടെയോ അയാള്‍ സുരക്ഷിതനായിരുന്നു.

മുഖം നോക്കിപ്പാറകളിലെ, ചെറിയ പാറയോട് ചാരിയിരുന്ന നിലയിലാണ് ചെരൂബ ചത്തു കിടന്നത്. ജഡ പിടിച്ച താടി രോമങ്ങളില്‍ അപ്പോഴും ചോരയുണങ്ങിപ്പിടിച്ചിരുന്നു. മരിച്ചിട്ടും കലിയടങ്ങാതെ, പണ്ടത്തെ അടിമ വ്യാപാരിയുടെ നാലാം തലമുറയില്‍പ്പെട്ട ഒരു പോര്ടുഗീസുകാരനെ, ചെരൂബയുടെ പ്രേതം നെടുകെ വലിച്ചു കീറി ഗുരുപീ നദിയുടെ അക്കരെയുള്ള, ചൂരല്‍കാടുകള്‍ വളര്ന്നു നിന്ന ചതുപ്പില്‍ തല കുത്തനെ കുത്തി നിര്ത്തിയത്രെ. നാലഞ്ചു നാള്‍ കഴിഞ്ഞപ്പോള്‍, പുഴുവരിച്ചു തുടങ്ങിയ ചെരൂബയുടെ ശവത്തെ വിഴുങ്ങാന്‍ മാത്രമായിട്ടെന്ന പോലെ ഒരു തരം വലിയ ശവം തീനി എറുമ്പുകള്‍ പുല്‍മേടിലെവിടെ നിന്നോ പൊട്ടി മുളച്ചു വന്നു തുടങ്ങി. അവ ചെരൂബയുടെ മജ്ജയും, മാംസവും, കടുപ്പമേറിയ അസ്ഥികളെയും കാര്‍ന്നു തിന്നു. പിന്നീട് ഉറുമ്പുകള്‍ പുല്‍മേടിനെ വിട്ടു പോയില്ല. ചെരൂബയുടെ സൂക്ഷ്മ കണങ്ങളെ വലിയ പുറ്റുകളില്‍ സംരക്ഷിച്ചു, സെനോപേഡ്രകള്‍ക്ക് ചുറ്റും മണ്ണ് കൊണ്ടു കുന്നും പര്‍വതങ്ങളും, മറ്റു വിചിത്ര രൂപങ്ങളും സൃഷ്ടിച്ചു അവ നില നിന്നു പോന്നു.

സാവോ കാര്‍ലോസില്‍ തിങ്ങിപ്പാര്‍ത്ത കറുത്തവരും വെളുത്തവരുമായ മനുഷ്യ വംശങ്ങളുടെ ഓര്‍മ്മകളില്‍ ഭയത്തിന്റെ ചിലന്തി വലകള്‍ വിരിച്ചു മുഖത്തോടു മുഖം നോക്കിയിരുന്ന അതേ സെനോപേഡ്രകളുടെ തണലിലാണ് സോങ്കയും കരോലീനയും രഹസ്യമായി കണ്ടുമുട്ടിയിരുന്നത്‌. പ്രേതമുറങ്ങുന്ന പാറകളെക്കാള്‍ പോര്ടുഗീസ് മാടമ്പിമാരുടെ തോക്കിനെയും, വേട്ടപ്പട്ടികളെയും ആണ് അയാള്‍ പേടിച്ചത്. പോരാത്തതിന് പരദൂഷണക്കാരികളായ അടിമ പെണ്ണുങ്ങളുടെ ഏഷണിയെയും അയാള്‍ ഭയപ്പെട്ടു. പ്രത്യേകിച്ച് അയാളോട് മോഹം പൂണ്ടു നടന്ന മിഷാലയെ.

കരിമ്പ്‌ പാടത്തിലേക്ക് നീളുന്ന പാതയ്ക്ക് അരികിലെ ഒരു കുടിലില്‍ ആണ് മിഷാല, വൃദ്ധനായ അപ്പനുമൊപ്പം താമസിച്ചത്. കുറ്റിപ്പുല്ലുകള്‍ ചൂല് പറ്റി തേഞ്ഞു കിടന്ന വെടിപ്പുള്ള മുറ്റത്തു, ചുവന്ന പൂക്കള്‍ വിരിയുന്ന അസ്സേലിയ തെച്ചികള്‍ വളര്ന്നു നിന്നിരുന്നു. പോര്ടുഗീസു മാടമ്പിമാരുടെ ബംഗ്ലാവുകളില്‍ മാത്രം കാണുന്ന കുറ്റി ചെടികളെ അവള്‍ യജമാനത്തിയോടു കെഞ്ചി വാങ്ങിയതാണ്. കരോലീനയുടെ ഇളയഛന്‍ മാര്‍ക്കോ മൊദെസ്ടൊ ആയിരുന്നു മിഷാലയുടെ യജമാനന്‍. പാവു ബ്രസില്‍ തടികളില്‍ നിന്നും വിലയേറിയ ചുവന്ന ചായം വേര്‍തിരിച്ചെടുക്കുന്ന അയാളുടെ പണി ശാലയില്‍ വെളുപ്പിന് തുടങ്ങുന്ന അദ്ധ്വാനം അന്തിയാകുവോളം നീളും. കുസൃതി കണ്ണുകളും, കൊച്ചു മുഖവുമുള്ള ആ കറുത്ത അടിമപ്പെണ്ണിന്റെ ആത്മാവായിരുന്നു സോങ്ക. അവള്ക്ക് വിശിഷ്ടമായി കിട്ടുന്നതെന്തും സോങ്കയ്ക്ക് സമ്മാനിക്കാന്‍ അവള്‍ കൊതിച്ചു, മത്സരിച്ചു. ഒരിക്കല്‍ പോലും ഒന്നും അയാള്‍ സ്വീകരിച്ചിരുന്നില്ലെങ്കിലും.

***********

സെനോപേഡ്രകള്‍ക്ക് മുകളില്‍ വളര്ന്നു നിന്ന കുള്ളന്‍ മരത്തെയും തണുപ്പിച്ചു അന്തിക്കാറ്റ് വീശി. താഴെ മരത്തണലില്‍ സോങ്കയും കരോലീനയും നിന്നു. അവളുടെ കണ്ണുകളില്‍ ഫിരാ തടാകത്തിലെ മുഴുവന്‍ നീലിമയും ലയിച്ചിരുന്നു. തെക്കന്‍ കാറ്റിന്റെ തണുപ്പില്‍ ചുണ്ടുകള്‍ വിറച്ചു.

പോയ വര്‍ഷങ്ങള്‍ അവരുടെ ബന്ധത്തെ എത്രയോ ദൃഢമാക്കിയിരുന്നു. ശുഭ പ്രതീക്ഷകളുടെ സ്വര്‍ഗ്ഗമരങ്ങള്‍ മാത്രം പൂക്കുന്ന കാലമായിരുന്നു അത്. പുതിയ പുലരികളെ മാത്രം കിനാവ് കണ്ടിരുന്ന കാലം!. പാവ് ബ്രസീല്‍ തടികളില്‍ ഗിറ്റാറുകള്‍ തീര്‍ത്ത്‌ ദൂര ദേശങ്ങളില്‍ കൊണ്ടു നടന്നു വിറ്റു സോങ്ക കുറച്ചൊക്കെ പണം സമ്പാദിച്ചു. ആ മലയോര പ്രദേശങ്ങളില്‍ അങ്ങോളമിങ്ങോളം ഉണ്ടായിരുന്ന കത്തോലിക്കാ ദേവാലയങ്ങളിലെ പാതിരിമാരും, ഉള്‍നാടുകളിലെ ധനികരായ ചില പോര്ടുഗീസ് പുരോഗമനവാദികളുമാണ് അയാളില്‍ നിന്നു ഗിറ്റാറുകള്‍ വാങ്ങിയത്. കരോലീനയുടെ നിലാവിന്റെ നിറമുള്ള കൈകളിലാണ് അയാള്‍ ആ പണമൊക്കെയും ഏല്‍പ്പിച്ചത്. അവള്‍ക്കാണെങ്കില്‍ സാവോ പൌളോയില്‍ ഉള്ള വല്ല്യമ്മാവനെ മാത്രമായിരുന്നു വിശ്വാസം. അത് കൊണ്ടാണ് അമ്മാവനെ അറിയിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ ബംഗ്ലാവിന്റെ തൊട്ടടുത്തുള്ള പംപ്കിന്‍ യാര്‍ഡില്‍ തന്നെ അവര്‍ ഒരു കരിമ്പ്‌ തോട്ടം രഹസ്യമായി സ്വന്തമാക്കിയത്.

കാറ്റ്‌ പിന്നെയും ശക്തമായി.ആന്‍ഡീസ് പരവത നിരകളില്‍ നിന്നും തെക്കോട്ട്‌ വീശിയടിക്കുന്ന കാറ്റാണ്. ഒക്ടോബര്‍ കഴിയാറായിരുന്നു. ശീതക്കാറ്റിന്റെ വരവാണ്. അത് സേറാഡോയില്‍ വളര്ന്നു നിന്ന പുല്‍നാമ്പുകളുടെ അരമുള്ള അരികുകളില്‍ സീല്‍ക്കാരത്തോടെ വീശിയടിച്ചു കൊണ്ടിരുന്നു. പുല്‍ മേടില്‍ ഒരിടത്തു കുത്തിയിരുന്നു ചൊക്ലി സെനോപേഡ്രകളിലേക്ക് നോക്കി. ചിന്‍ ചിലുപ്പക്ഷികള്‍ പൊന്തക്കാടിലേക്ക് ചിലച്ചു കൊണ്ടു പറന്നിറങ്ങുന്നുണ്ടായിരുന്നു. അസ്തമന സൂര്യന്‍ ചിറകറ്റ ഒരു ചുവന്ന പക്ഷിയെ പോലെ സെനോപേഡ്രകള്‍ക്ക് പിന്നിലെ നിബിഡ വനത്തിലേക്ക് ഭീതിയോടെ താണു പോയി. കുള്ളന്‍ മരത്തെ കുലുക്കിക്കൊണ്ട്‌ കാറ്റ്‌ വീണ്ടുമടിച്ചു. അപ്പോള്‍ കരിയനെറുമ്പുകളുടെ പുറ്റുകള്‍ക്കുമപ്പുറത്ത്, ചെറിയ പാറയോട് ചേര്ന്നു ഒരു ഇരുണ്ട രൂപം നടന്നു വരുന്നുണ്ടായിരുന്നു. അത് ചെരൂബയായിരുന്നു...!ദംഷ്ട്രകളില്‍ നിന്നു ചോരയൊഴുകുന്നുണ്ടായിരുന്നു....!

രാവിന്റെ കറുത്ത കരങ്ങള്‍ പകലിനെ എന്ന പോലെ ഭീതി ചൊക്ലിയെ വിഴുങ്ങിക്കളഞ്ഞു. സോങ്കയെയും കരോലീനയെയും ഓര്‍ത്തായിരുന്നു അവന്റെ പേടി മുഴുവന്‍. അവന്‍ പുല്‍ മേടും കടന്നു ഓടി, ആളനക്കമുള്ള കരിമ്പ്‌ പാടത്തില്‍ കുത്തിയിരുന്നു പേടിയോടെ ഓരിയിട്ടു.

പുറുത്തിക്കാടുകളില്‍ പതിഞ്ഞിരുന്ന മിന്നാമിനുങ്ങുകള്‍ ചീറിയടിച്ച ശീതക്കാറ്റിന്റെ തണുപ്പിലും, ഇരുട്ടിനെ കുത്തി നോവിച്ചു കൊണ്ടു കൂട്ടത്തോടെ കുന്നിന്‍ ചെരുവിലേക്ക്‌ പറന്നു പോയി. അന്ന് രാത്രി ചൊക്ലി വല്ലാതെ അസ്വസ്ഥനായിരുന്നു. പകലുകളില്‍ നിബിഡ വനത്തിന്റെ ഇരുണ്ട കോണുകളില്‍ അലഞ്ഞു തിരിഞ്ഞിട്ടു രാത്രിയാമങ്ങളില്‍, സെനോപേഡ്രകളില്‍ ചാഞ്ഞിരുന്നു അന്തിയുറങ്ങാന്‍ എത്തുന്ന ചെരൂബയുടെ പ്രേതത്തെ അവന്‍ മാത്രമേ കണ്ടിരുന്നുള്ളൂ. അടിമക്കുന്നില്‍ ആങ്ങിങ്ങായി കിടന്ന കരിമ്പാറകളില്‍ വലിഞ്ഞു കയറി, താഴെ ഇരുണ്ട സാഗരം പോലെ പരന്നു കിടന്ന പുല്‍ മേടിലേക്ക് നോക്കി ചൊക്ലി മൂളുകയും, മുരളുകയും, പേടിയോടെ ഓരിയിടുകയും ചെയ്തു കൊണ്ടിരുന്നു. അവന് ഉറങ്ങാനേ കഴിഞ്ഞില്ല. ചോരയൊഴുകുന്ന ചെരൂബയുടെ ദംഷ്ട്രകള്‍ അവനെ വീര്‍പ്പു മുട്ടിച്ചു. ഒടുവില്‍, സോങ്കയുടെ ചാക്ക് പുതപ്പിനടിയില്‍ നുഴഞ്ഞു കയറി, ബാല്യത്തിലെന്ന പോലെ ചൊക്ലി അയാളെ പറ്റിച്ചേര്‍ന്നു കിടന്നു.

സുരക്ഷിതത്തിന്റെ ഇളം ചൂടുള്ള ആ കിടപ്പിനു എന്തൊരു സുഖമായിരുന്നു....!

തുടരും...


9 comments:

PIN said...

നന്നായിരിക്കുന്നു...
തുടർന്നെഴുതുക.... ആശംസ്സകൾ...

ഗോപക്‌ യു ആര്‍ said...

പുറുത്തിക്കാടുകളില്‍ പതിഞ്ഞിരുന്ന മിന്നാമിനുങ്ങുകള്‍ ചീറിയടിച്ച ശീതക്കാറ്റിന്റെ തണുപ്പിലും, ഇരുട്ടിനെ കുത്തി നോവിച്ചു കൊണ്ടു കൂട്ടത്തോടെ കുന്നിന്‍ ചെരുവിലേക്ക്‌ പറന്നു പോയി.

nalla saili
nannaayirikkunnu!!

smitha adharsh said...

ഇലംബാമേച്ചി പറഞ്ഞ കഥ ശരിക്കും ഭീതി ഉണര്‍ത്തി..
പതിവു പോലെ പോസ്റ്റ് നന്നായി...

Sarija NS said...

ഓരോ അധ്യായവും എന്നെ അതിശയിപ്പിക്കുന്നു സുഹൃത്തെ. ഏതോ വിദേശ ഭാഷയില്‍ നിന്ന് വിവര്‍ത്തനം ചെയ്തിരിക്കുന്ന പ്രതീതി...

അരുണ്‍ രാജ R. D said...

Pin..നന്ദി..
ഗോപക് മാഷ്..വളരെ നന്ദി..
സ്മിത ടീച്ചര്‍: ഇലംബാമേച്ചിയുടെ കഥ-ക്ക് നമ്മുടെ നാട്ടിലെ ഏതോ പഴയ പ്രേത കഥയുമായി സാമ്യം തോന്നിയോ..?
സരിജ: വിവര്‍ത്തനം ചെയ്ത കഥയൊന്നുമല്ല കേട്ടോ..ഇത് എന്റെ സ്വന്തം കഥയാ..വിവര്‍ത്തന സാഹിത്യം പോലെ വിരസം എന്നാണോ ഉദ്ദേശിച്ചത്..?വായിച്ചതിനു നന്ദി..

Sarija NS said...

അരുണ്‍,
ഞാന്‍ ഉദ്ദേശിച്ചത് മലയാളിയുടെ കൈപ്പിടിയിലൊതുങ്ങാത്ത കഥയാണിത് എന്നാണ് :). വിവര്‍ത്തനം വിരസമാണെന്നല്ല മറിച്ച് പുതിയൊരു തലം പരിചയപ്പെടുത്തുകയാണ്. ഈ കഥയെക്കുറിച്ച് ഏറെ അറിയണമെന്നുണ്ട്. ഈ കഥ എന്നെ അത്ഭുതപ്പെടുത്തുന്നു !!! അഭിനന്ദനങ്ങള്‍...

രസികന്‍ said...

അരുൺ താങ്കളുടെ അവതരണ മാണ് എന്നെ കൂടുതൽ ആകർഷിച്ചത്.
ശരിക്കും സെനോപേഡ്രകള്‍ക്കരികിലൂടെ സഞ്ചരിക്കുന്നത്പോലെ തോന്നി

ആശംസകൾ

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഒരു സംശയം ചോദിക്കട്ടെ? എങ്ങനെയാണ് ഈ സ്ഥലങ്ങളും പ്രക്ര്തിയും പേരുകളും ഒക്കെ? സ്ത്യത്തില്‍ ഉള്ളതോ? ഭാവനയോ? ഈ സ്ഥലങ്ങള്‍ കണ്ടിട്ടുണ്ടോ? അപാരമായ ഭാവന. അതിശയിപ്പിക്കുന്ന എഴുത്ത്. നല്ലൊരു വായനാനുഭവം തന്നതിന് നന്ദി.

അരുണ്‍ രാജ R. D said...

രസികന്‍: അഭിനന്ദനത്തിനു ഒത്തിരി നന്ദി
രാമചന്ദ്രന്‍ മാഷ്: ഈ സ്ഥലങ്ങള്‍ എല്ലാം സത്യത്തില്‍ ഉള്ളതല്ല..സെനോപേഡ്ര സത്യത്തില്‍ ഇല്ല. ഒരു സ്ഥലവും ഞാന്‍ കണ്ടിട്ടുമില്ല. ചോക്ളിയെ ഇനിയും വായിക്കുമല്ലോ..!