Tuesday, July 22, 2008

അദ്ധ്യായം രണ്ട്

2

ഗുരുപീ നദിയുടെ തീരങ്ങളില്‍...


ചൊക്ലി ഇരുപത്തിയൊന്നാമനെയും, ചപ്പാണി ഗോവിന്ദനെയും മണ്ടപത്തിന്‍ കടവിലെ ചായക്കടയില്‍ അവരുടെ പാട്ടിനു വിട്ടിട്ടു നമുക്കു ഒരല്പം പിന്നിലേക്കു സഞ്ചരിക്കാം. ഒരു 'അല്പം' എന്ന് കേട്ടു തെറ്റിദ്ധരിക്കേണ്ട !. പോകേണ്ടത് ഒരു നൂറ്റാണ്ടു പിന്നിലേക്കു ആണ്. സംഭവ ബഹുലമായ ഇരുപതാം നൂറ്റാണ്ടിന്റെ സമയ ധമനികളിലൂടെ പിന്നിലേയ്ക്ക് ഒഴുകുമ്പോള്‍ വഴിയില്‍ കാണുന്ന കാഴ്ചകളില്‍ കണ്ണ് കുരുക്കി വെറുതെ സമയം കളയരുത്. മുന്നിലുള്ളത് സുദീര്‍ഘമായൊരു യാത്രയാണ്. യാത്ര ചെന്നെത്തുന്നത് ഒരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തില്‍, ബ്രസീലില്‍ പാവു-ബ്രസീല്‍ വൃക്ഷങ്ങള്‍ ഇടതൂര്‍ന്നു വളര്ന്നു നില്ക്കുന്ന ആമസോണിന്റെ ഘോര വന്യതയില്‍ ആണ്. ഈ ചുറ്റുപാടുകളില്‍ ആണ് ചൊക്ലിയുടെ ആദ്യ ജന്മത്തിന്റെ രഹസ്യങ്ങള്‍ നമുക്കു മുന്നില്‍ തുറക്കപ്പെടുന്നത്...

ഹിംസ്ര ജന്തുക്കളും, അനാകോണ്ടകളും, നൂറു കണക്കിന് വിഷ സര്‍പ്പങ്ങളും, അപൂര്‍വ ഷട്ട്പദങ്ങളും യഥേഷ്ടം വിഹരിക്കുന്ന നിത്യ ഹരിത മഴക്കാടില്‍ നട്ടുച്ചയ്ക്ക് പോലും കുറ്റാക്കൂരിരുട്ടാണ്. ഈ മഹാ ആരണ്യത്തിന്റെ വടക്കേ അതിര്‍ത്തിയില്‍ നിന്നും ഏതാണ്ട് മുപ്പത്തിയഞ്ച് മൈല്‍ സഞ്ചരിച്ചാല്‍ സാവോ കാര്‍ലോസ് എന്ന ചെറു പട്ടണത്തില്‍ എത്താം.ദുര്‍ഘടമായ കാട്ടു പാതയാണ്. ദോന്ഗ്ര എന്നറിയപ്പെടുന്ന ഒറ്റക്കാള വലിക്കുന്ന വണ്ടിയില്‍ വേണം പോകാന്‍. ചെമ്മണ്‍ പാതയിലുടനീളം ചിതറിക്കിടക്കുന്ന വലിയ കല്ലുകളിലൂടെ ചാടിയും തുള്ളിയുമാണ് യാത്ര. പാതയുടെ അരികിലായി, അങ്ങ് അഗാധതയില്‍ ആമസോണിന്റെ കൈ വഴിയായ ഗുരുപീ നദി ഭയപ്പെടുത്തുന്ന ഹുങ്കാരത്തോടെ ഒഴുകുന്നു. നദിയിലേക്കുള്ള ചെങ്കുത്തായ ചെരിവുകളില്‍ ഇറുകി വളരുന്ന പെര്‍ക്യൂട്ട്‌ മരങ്ങളില്‍, പേരറിയാത്ത കാട്ടു വള്ളികള്‍ക്കൊപ്പം പാമ്പുകളും ചുറ്റിപ്പിണഞ്ഞു കിടക്കുന്നത് കാണാം.

ആമസോണ്‍ മഹാ നദിയിലെ അജ്ഞാതമായ ഏതോ തുരുത്തില്‍ മറഞ്ഞിരുന്നു ഒരു മിട്ടു-മിട്ടു പക്ഷി നീട്ടിക്കൂവുന്നുണ്ട്. വല്ലാത്തൊരു വിരഹാര്‍ദ്രതയാണ് അവയുടെ കൂജനങ്ങള്‍ക്ക്!. ഗുരുപീ നദിയുടെ തീര ഗ്രാമമായ സെന്റെനെഗ്രൂവില്‍ തിങ്ങിപ്പാര്‍ക്കുന്ന റെഡ് ഇന്ത്യന്‍ ആദിവാസികള്‍ക്കിടയില്‍ പറഞ്ഞു പഴകിയ ഒരു കഥയുണ്ട് മിട്ടു-മിട്ടു പക്ഷിയെ പറ്റി. കാള വണ്ടിക്കാരന്‍, മോണ്ടെസ്സുമ പറഞ്ഞതിങ്ങനെയാണ്;

സെന്റെനെഗ്രൂവിലെ കാസിക്കിന്റെ(മൂപ്പന്‍)ന്റെ മകളായിരുന്നു മിട്ടു-മിട്ടു. മൂവായിരം വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ചിലിയില്‍ നിന്നു യുദ്ധത്തിനെത്തിയ ഒരു ആസ്ടെക് യോദ്ധാവുമായി മിട്ടു-മിട്ടു പ്രണയത്തിലായത്രേ. ഊരിന്റെ യുദ്ധ രഹസ്യങ്ങള്‍ അവള്‍ അവന് ചോര്‍ത്തിക്കൊടുത്തു. ആ യുദ്ധത്തില്‍ ആസ്ടെക്കുകള്‍ സെന്റെനെഗ്രൂവിനെ പരാജയപ്പെടുത്തി. ക്രുദ്ധനായ കാസിക്ക് അവളെ ശപിച്ച്‌ ഒരു നവ വര്‍ണ്ണ പക്ഷിയാക്കിയെന്നും, അവള്‍ ഇന്നും പ്രിയപ്പെട്ടവനെ ഓര്ത്തു തേങ്ങുകയാണ് എന്നുമാണ് റെഡ് ഇന്ത്യന്‍സിന്റെ വിശ്വാസം. മോണ്ടെസ്സുമ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. മിട്ടു-മിട്ടു ഭൂമിയില്‍ ഒന്നേയുള്ളൂ, അവളെ കാണുന്നവന്‍ ഭാഗ്യവാനാണ്, അവന് മിട്ടു-മിട്ടു വരം നല്‍കും എന്നൊക്കെ.

അതി വേഗത്തിലാണ് കാളവണ്ടിയുടെ യാത്ര. ചക്രങ്ങളില്‍ എവിടെയോ അസുഖകരമായ ഒരു കിറുകിറു ശബ്ദം കേട്ടു കൊണ്ടിരിക്കുന്നു. പത്തോ പതിനഞ്ചോ മൈലുകള്‍ താണ്ടിയിരിക്കണം. പാതയുടെ ഇരു കരകളിലും റെഡ് ഇന്ത്യന്‍സിന്റെ അര്‍ദ്ധ വൃത്താകൃതിയില്‍ ഉള്ള ചെറിയ കുടിലുകള്‍ കണ്ടു തുടങ്ങുന്നു. അസ്സായ് പനയുടെ ഓല മേഞ്ഞ, കൂണുകള്‍ പോലുള്ള കുടിലുകള്‍ക്ക് ചുറ്റുമുള്ള വെടിപ്പുള്ള മുറ്റങ്ങളില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള ചുവന്ന മനുഷ്യര്‍ എന്തൊക്കെയാ തിരക്ക് പിടിച്ച പണികളിലാണ്. ഇനിയുള്ള ചെറിയൊരു കയറ്റം കഴിഞ്ഞു എത്തുന്നത് സാവോ- കാര്‍ലോസിലാണ്.

പ്രകൃതി രമണീയമായ ഒരു ചെറു പട്ടണം ആണ് സാവോ കാര്‍ലോസ്. വീതിയുള്ള, നിരപ്പാര്‍ന്ന മണ്പാതകളിലൂടെ കുതിര വണ്ടികളും, കാളവണ്ടികളും വേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങള്‍ ആണ്. മോട്ടോര്‍ കാറുകള്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അമ്പതു മൈല്‍ അകലെയുള്ള സാവോ പൌളോ നഗരത്തില്‍ തീവണ്ടി എത്തിയിട്ട് തന്നെ അധിക നാളായിട്ടില്ല.

പട്ടണത്തിന്റെ പടിഞ്ഞാറ് ഭാഗത്ത്, കമ്പിളിക്കുപ്പയങ്ങളും, സാമ്പാസ് കലമാനിന്റെ കൊമ്പുകളും വില്‍ക്കുന്ന ഏതാനും ചില വ്യാപാര കേന്ദ്രങ്ങള്‍ കഴിഞ്ഞ് ആദ്യം കാണുന്ന ഇടുങ്ങിയ ഇട വഴി നീളുന്നത് പോര്‍ട്ടുഗീസ്‌ കച്ചവടക്കാരുടെ തടി മില്ലുകളില്‍ പണിയെടുക്കുന്ന കറുത്ത വര്‍ഗ്ഗക്കാരായ അടിമകളുടെ കുടിലുകളിലേക്ക് ആണ്. അതൊരു മൊട്ടക്കുന്നാണ്. ചെറിയ കരിമ്പാറക്കൂട്ടങ്ങള്‍, വരണ്ടുണങ്ങിയ കുന്നിന്‍ പുറത്തെ കുടിലുകള്‍ക്കിടയില്‍ ചെറു മതിലുകള്‍ പോലെ അങ്ങിങ്ങായി കാണാം. ആ കുടിലുകളില്‍ ഒന്നിലാണ് ഡീ സോങ്ക, അയാളുടെ ഗിറ്റാര്‍-കളുമായി ജീവിച്ചു പോരുന്നത്. അസ്സായ് പനയുടെ ഓല മെടഞ്ഞു കൂര മേഞ്ഞിരിക്കുന്ന കുടിലിന്റെ ചുവരില്‍ ഏതാനും ഗിറ്റാര്‍-കള്‍ തൂക്കിയിട്ടിരിക്കുന്നു. വരാന്തയില്‍ ഇരുന്നു ഏതോ മൂളിപ്പാട്ടിന്റെ താളത്തിനൊപ്പിച്ച്, പാവു - ബ്രസിലിന്റെ ചുവന്ന തടികളുപയോഗിച്ചു അയാള്‍ ഗിട്ടാറുകള്‍ തീര്ത്തു കൊണ്ടിരുന്നു.

ബലിഷ്ഠ കായനാണ് സോങ്ക. ഉറച്ച, കരിമ്പാറ പോലെ കറുത്ത ശരീരം, ഊര്‍ജ്വ സ്വലമായ വിരലുകള്‍. ഗിറ്റാറിന്റെ തന്ത്രികളില്‍ സോങ്കയുടെ വിരലുകള്‍ ചലിക്കുമ്പോള്‍ ആ വരണ്ടുണങ്ങിയ മൊട്ടക്കുന്നില്‍ നിര്‍ജീവമായി മയങ്ങുന്ന കല്ലുകള്‍ പോലും കരഞ്ഞു പോകാറുണ്ട് എന്നാണ് അബിസീനിയയില്‍ നിന്നും, സയറില്‍ നിന്നും പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഇറക്കുമതി ചെയ്യപ്പെട്ട അടിമകളുടെ പിന്‍ഗാമികള്‍ പറഞ്ഞത്. സോങ്ക ഇപ്പോള്‍ അടിമയല്ല. അയാളുടെ യജമാനന്‍ ബ്രൂനീസ്‌ മൊദെസ്ടൊ കഴിഞ്ഞ വര്ഷത്തെ ഒരു മഴക്കാലത്താണ് ഗുരുപീ നദിയില്‍ കുതിര വണ്ടി മറിഞ്ഞു കൊല്ലപ്പെട്ടത്. അതോടെ അയാളുടെ മകള്‍ കരോലീന ആ വലിയ ബംഗ്ലാവില്‍ തനിച്ചായിപ്പോയി. അവളെ കുറിച്ചോര്‍ത്തപ്പോള്‍ സോങ്കയുടെ ചുണ്ടുകളില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. "അവള്ക്ക് തന്നോടുള്ളത് പ്രണയമാണോ..? അല്ലെങ്കില്‍ പിന്നെ തന്നെ കാണുമ്പോള്‍ അവളുടെ മുഖം വയണ മരങ്ങളുടെ തളിരിലകള്‍ പോലെ ചുവന്നു തുടുക്കുന്നതെന്തിനാണ്..? സ്വര്‍ണ്ണ മുടികള്‍ വീണു മറഞ്ഞിരുന്ന ആര്‍ദ്രമായ ആ നീല മിഴികളെ കുറിച്ചു കൂടിയോര്‍ത്തപ്പോള്‍ സോങ്കയുടെ ഹൃദയ ഭിത്തികളെ അവാച്യമായ ഒരു നൊമ്പരം കടന്നു പിടിച്ചു. ഗിറ്റാറിന്റെ മധുര തന്ത്രികളില്‍ വിരലോടിച്ച്, മിട്ടു-മിട്ടു പക്ഷിയെ പോലെ പാടാന്‍ അയാള്ക്ക് തോന്നിപ്പോയി.

നട്ടുച്ചയാണ്. മൊട്ടക്കുന്നുകളില്‍ അങ്ങിങ്ങായി വളര്ന്നു നിന്ന അവസാന പുല്നാമ്പിനെയും ഉണക്കി സൂര്യന്‍ തീ കോരി എറിഞ്ഞു. ഡീ സോങ്ക കുടിലിനു പിന്നാമ്പുറത്തെ കെട്ടി മറച്ച അടുക്കളയില്‍ ചെന്നു രണ്ടു മണ്പാത്രങ്ങളില്‍ ഷേലെരോ ചെടിയുടെ ഇലകള്‍ ഇട്ടു പുഴുങ്ങിയ കപ്പ കോരി വച്ചു. ഗുരുപിയില്‍ നിന്നും പിടിച്ച രുചിയേറിയ മോറെ മല്‍സ്യം കൊണ്ടു പാകം ചെയ്ത കറിയും പാത്രങ്ങളിലേക്ക് പകര്ന്നു. ഇരു കൈകളിലും മണ്പാത്രങ്ങളും എടുത്ത്‌, സോങ്ക കുന്നിറക്കത്തിലെയ്ക്ക്‌ ചെന്നു നീട്ടി വിളിച്ചു...

"ചൊക്ലീ........, ചൊക്ലീ....ഇവിടെ വാ..."

അയാളുടെ ശബ്ദം, കുന്നിറക്കങ്ങളില്‍ മഞ്ഞപ്പൂക്കള്‍ പൊഴിച്ചു അവിടവിടായി വളര്ന്നു നിന്ന ചുവന്ന തടിയുള്ള പാവുബ്രസീല്‍ മരങ്ങളെയും, താഴ്വാരത്തെ കരിമ്പ്‌ പാടങ്ങളെയും, അവയ്ക്കിടയില്‍ കാട് പിടിച്ചു കിടന്ന ഷേലെരോ ചെടികളെയും കടന്നു, തൊട്ടപ്പുറത്ത് വണ്ടിക്കുതിരകള്‍ മേഞ്ഞു നടന്ന സേറാഡോ പുല്‍മേടില്‍ ചെന്നു വിലയം പ്രാപിച്ചു.

ഉറുമ്പ്‌ തീനികളും(Armadillo), കപൂചിന്‍ കുരങ്ങന്മാരും, കുറുനരികളും വിഹരിക്കുന്ന പുല്‍ മേടില്‍ ചൊക്ലി അപ്പോള്‍ മുയലുകളെ പിടിക്കുകയായിരുന്നു.

" ഓ..ഹ്...ഈ സോങ്കയ്ക്ക് വിളിക്കാന്‍ കണ്ട നേരം...! മുയല്‍ അതിന്റെ ജീവനും കൊണ്ടു പാഞ്ഞു..ഈ ഉയരത്തില്‍ വളര്ന്നു നില്ക്കുന്ന കുതിരപ്പുല്ലിനിടയില്‍ ഇനി അതിനെ എവിടെ ചെന്നു പിടിക്കാനാണ്..?"

പഞ്ഞി മേഘങ്ങള്‍ ഒഴുകി നടന്ന നീലാകാശത്തേക്ക് നോക്കി ചൊക്ലി ദേഷ്യത്തോടെ ഓരിയിട്ടു.

"ഇന്നത്തെ അത്താഴം അങ്ങനെ പോയിക്കിട്ടി..ഇനി മീന് പിടിക്കാന്‍ വിളിക്കട്ടെ, ഞാന്‍ പോകില്ല.. എനിക്ക് വയ്യ ഗുരുപിയിലെ തണുപ്പുള്ള വഴുക്കന്‍ പാറകളില്‍ ചെന്നു കൊതുക് കടി കൊണ്ടു മീന്‍ പിടിക്കാന്‍.."

അവന്‍ മുറു മുറുത്തു കൊണ്ടു കുടിലിലെക്കോടി.

കുന്നിറക്കത്തില്‍ നിന്നു ഡീ സോങ്ക ആശങ്കയോടെ ചൊക്ലിയെ വീണ്ടും വിളിച്ചു. കരിമ്പാറക്കൂടങ്ങളുടെ പാദങ്ങളില്‍ വളര്ന്നു നിന്ന പുറുത്തിക്കാടുകളില്‍ മറഞ്ഞിരുന്നു ചിന്‍ ചിലു പക്ഷികള്‍ അസുഖകരമായ ശബ്ദത്തില്‍ ചിലച്ചു കൊണ്ടിരുന്നു.

കരോലീന സമ്മാനിച്ചതാണ്‌ ചൊക്ലിയെ. അവളുടെ സാവോ പൌളോയില്‍ ഉള്ള അമ്മാവന്റെ മത്തങ്ങാപ്പാടത്തു നിന്നും കിട്ടിയതാണ് അവള്ക്ക് അവനെ. അമ്മാവന്‍ വളര്‍ത്തുന്ന ജെനിയ ഡോഗ്സാല്‍വസ് എന്ന പെണ്പട്ടിയുടെ കുഞ്ഞ്. ദേഹമാസകലം കറുത്ത പൊട്ടു അണിഞ്ഞ്, ഒരു വെളുത്ത സുന്ദരന്‍ പട്ടിക്കുഞ്ഞായിരുന്നു അന്ന് ചൊക്ലി ഡോഗ്സാല്‍വസ്. രണ്ടു വര്ഷം മുമ്പ് ഒരു ഈസ്ടര്‍ ദിനത്തില്‍ ആയിരുന്നു കരോലീന അവനെ സോങ്കയ്ക്ക് നല്കിയത്. അന്നാദ്യമായിട്ടായിരുന്നു അവളുടെ മൃദുലമായ വെളുത്ത വിരലുകള്‍ സോങ്കയുടെ കറുത്ത, പരുക്കന്‍ വിരലുകളെ സ്പര്‍ശിച്ചത്‌. അന്നാദ്യമായിട്ടയിരുന്നു അവളുടെ നീല നയനങ്ങള്‍ അവനെ മാത്രം നോക്കി നിന്നത്. അതോര്‍ത്തപ്പോള്‍ സോങ്കയ്ക്ക് രോമാഞ്ചമുണ്ടായി. കുന്നു കയറി കുണുങ്ങി വരുന്ന ചൊക്ലിയെ ചേര്ത്തു പിടിചു തെരു തെരെ ഉമ്മ വയ്ക്കാനാണ് സോങ്കയ്ക്ക് അപ്പോള്‍ തോന്നിപ്പോയത്.

അകലെയെവിടെയോ ഒരു മിട്ടു-മിട്ടു പക്ഷി വല്ലാതെ വിരഹാര്‍ദ്രയായി അപ്പോഴും പാടിക്കൊണ്ടിരുന്നു..



തുടരും...



11 comments:

അരുണ്‍ കരിമുട്ടം said...

തള്ളേ കിടിലന്‍.
വളരെ നല്ല എഴുത്ത്.നല്ല അവതരണം.
ഇഷ്ടമായി........

Anonymous said...

ninne sammathichaliyoo

vallapozhum enthe blog onnu nokadai

http://mrrk.wordpress.com/

smitha adharsh said...

നന്നായി എഴുതുന്നുണ്ട് മാഷേ...എല്ലാ ഭൂഖണ്ടങ്ങളിലും സ്വപ്ന സഞ്ചാരം നടത്തുന്നത് ഏറെ ഇഷ്ടപ്പെട്ടു....മിട്ടു-മിട്ടു പക്ഷിയെ ഇയാള് കണ്ടിട്ടുണ്ട് അല്ലെ...?ഭാഗ്യവാന്‍...!!! അത് വരവും തന്നിട്ടുണ്ട് അല്ലെ?അല്ലാതെ ഇത്ര ഭംഗിയായി എഴുതാന്‍ വഴിയില്ല..
ഇതു ഒരു ഭംഗി വാക്കല്ല കേട്ടോ...
really good..superb.

siva // ശിവ said...

എത്ര സുന്ദരമായി എഴുതിയിരിക്കുന്നു...ചൊക്ലിയുടെ ജന്മാന്തര യാത്രകള്‍...

ഇവിടെ ഞാന്‍ മിട്ടു- പിട്ടുവിന്റെ വിഅര്‍ഹാര്‍ദ്രമായ കൂവല്‍ ഞാന്‍ കേള്‍ക്കുന്നു...

ബലിഷ്ഠ‌കായനായ സോങ്കയെയും കരോലീനയെയും ഞാന്‍ കാണുന്നു...

നന്ദി സുന്ദരമായ ഒരു വായനാസുഖം തന്നതിന്...

Sarija NS said...

നന്നായിരിക്കുന്നു ഈ അദ്ധ്യായം... ഇതെങ്ങനെ എഴുതുന്നു?

ബഷീർ said...

നല്ല അവതരണം.
മിട്ടു-മിട്ടു : )

ജിജ സുബ്രഹ്മണ്യൻ said...

സ്മിതയാണ് ഇവിടേക്കുള്ള വഴി കാണിച്ചു തന്നതു.. എന്റെ വരവ് വെറുതേ ആയില്ല.. നന്നായി എഴുതുന്നല്ലോ.. മിട്ടു മിട്ടു പക്ഷി ശരിക്കും ഉള്ളതു തന്നെയാ അല്ലേ...സോങ്കയും കരോലീനയും മനസ്സില്‍ പതിഞ്ഞു നില്‍ക്കുന്നു...
ഈ വേഡ് വെരി ഒഴിവാക്കണേ..

അരുണ്‍ രാജ R. D said...

#സ്മിത ടീച്ചര്‍ക്ക്‌,
എന്റെ കഥയെ എന്റെ തന്നെ കാഴ്ചപ്പാടിലൂടെ കണ്ടതിനു നന്ദി.ഇനിയും 21 അപരിചിതത്വം നിറഞ്ഞ കോണുകള്‍ വരാന്‍ കിടക്കുന്നു..എല്ലാം മനസ്സിലാണ്..മഷി പുരണ്ടിട്ടില്ല.എഴുതാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ എടുത്തേയ്ക്കും..

# കാന്താരി ചേച്ചി
മിട്ടു-മിട്ടു എന്തായാലും ബ്രസീലില്‍ ഉണ്ടായിരിക്കാം.സ്വപ്നങ്ങള്‍ക്കെന്ന പോലെ ശരീരത്തിലും പൂമ്പാറ്റ ചിറകുകള്‍ എങ്കിലും ഉണ്ടായിരുന്നെങ്കില്‍ ചെന്ന് കാണാമായിരുന്നു.എന്റെ ചില ബ്രസീലിയന്‍ കൂട്ടുകാര്‍ പറഞ്ഞു തന്ന ചില അന്തരീക്ഷങ്ങള്‍ മനസ്സില്‍ അങ്ങനെ കിടന്നു.
what is this word very..?
#ശിവ chettanu
ചേട്ടാ ഒത്തിരിനന്ദി..ചൊക്ലിയെ വായിച്ചതിന്. ഈ അഭിനന്ദനത്തിനും..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇനിയും ഇതിലെ വരാം.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വായിക്കനുള്ള ആകാംക്ഷ കൂടിവരുന്നു...

ലൈവ് മലയാളം said...

നല്ല പോസ്റ്റ്!
ഇനിയും പ്രധീക്ഷിക്കുന്നു.


ലൈവ് മലയാളം